Friday, March 18, 2016

രോഗി


തുറന്നിട്ട ജനാലയെ മറച്ചിരുന്ന വെളുത്ത കര്‍ട്ടനിടയിലൂടെ ആ കഴുകന്‍റെ കണ്ണുകള്‍ അവളെ ചൂഴ്ന്നുനോക്കുന്നുണ്ടായിരുന്നു. അയാളുടെയു ള്ളില്‍ ഒളിഞ്ഞിരുന്ന നികൃഷ്ടജീവിയെ തിരിച്ചറിയാതെ അവളാ  മുറിയിലേക്കാനയിക്കപ്പെട്ടു. രോഗവിവരങ്ങള്‍ക്കുപകരം അയാള്‍ തന്‍റെ സ്റ്റതസ്കോപ്പിലൂടെ ഒപ്പിയെടുത്തത് അവളുടെ സ്ത്രീത്വം എന്ന പൊള്ളുന്ന വികാരത്തെയായിരുന്നു. അസ്വസ്ഥമാക്കുന്ന ചലനങ്ങളില്‍, കൈപ്പിടുത്തങ്ങളില്‍ അയാളിലെ ചെകുത്താന്‍ ചിരിക്കുന്നത് അവള്‍ കണ്ടു. പ്രായത്തിനു കൊടുക്കേണ്ട ബഹുമാനം ലവലേശം കുറയ്ക്കാതെ തന്നെ അവളാ കോപ്രായം കണ്ടുകൊണ്ടിരുന്നു. ഉള്ളിലുറങ്ങിക്കിടന്നിരുന്ന ചെകുത്താനെ തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും അയാളുടെ വാട്സാപ്പ്‌ ഗ്രൂപ്പില്‍ അവളുടെ നമ്പറും ഇടം പിടിച്ചു കഴിഞ്ഞിരുന്നു. രോഗവിവരം മുഴുമിക്കാതെ തന്നെ അയാള്‍ കുറിച്ച മരുന്നുകളുമായി വിറങ്ങലിച്ച കോഴിക്കുഞ്ഞിനെപ്പോലെ അവള്‍ അവിടുന്നിറങ്ങിയോടി. എങ്ങനെയും ഓടി കൂട്ടില്‍ഒളിക്കാന്‍. ദേഷ്യം തീര്‍ക്കാന്‍. ചിന്തകളാല്‍ കൊടുമ്പിരിക്കൊണ്ട മനസ്സ് ഒന്ന് ശാന്തമാക്കാന്‍. അതിനു നന്നേ പാടുപെട്ടെങ്കിലും ഈ അനുഭവം അവള്‍ തന്‍റെ മനസ്സില്‍ കൂര്‍ത്ത മുള്‍മുനകൊണ്ട് കുറിച്ചിട്ടു. ഒറ്റ ദിവസം കൊണ്ട് തന്നെ അയാള്‍ അയച്ച പാട്ടുകളും ചിത്രങ്ങളും വീഡിയോകളും അവളുടെ ഫോണിനെ ശ്വാസം മുട്ടിച്ചു. അവയൊന്നും അശ്ലീലത്തിലേക്ക്‌ വഴിമാറിപ്പോകാത്തിരിക്കാന്‍ അവള്‍ക്കത് ചെയ്യേണ്ടിവന്നു.  പതഞ്ഞു പൊങ്ങിയ ദേഷ്യവും പകയും അവളുടെ കൈവിരലുകളെ ദ്രുതഗതിയില്‍ ചലിപ്പിച്ചു. നിശ്ശബ്ദമായി അവളയാളെ കൊന്നു! ഇപ്പോള്‍ അവള്‍ സന്തോഷവതിയാണ്. ഒരു മധുരപ്രതികാരത്തിന്റെ സന്തോഷം!


                                                ഉമ. ആര്‍

No comments:

Post a Comment